Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Monday, 18 November 2013

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!  



ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.സിനിമയാണ് തന്‍റെ ജീവിതമെന്നും പറഞ്ഞുകൊണ്ട് സിനിമയ്ക്കു വേണ്ടി പലതും കൊടുക്കുകയും വാങ്ങുകയും ചെയ്ത പാരമ്പര്യമുള്ള ആളാണ് കമലഹാസന്‍.ഒട്ടനവധി ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.പലതിലും പല  നല്ല സന്ദേശങ്ങളും കൊടുക്കാന്‍ നന്നായി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്..

അളവന്താന്‍ എന്ന അധികമാരും ശ്രദ്ധിക്കാതെ പോയ ചിത്രത്തില്‍ അതിലെ വില്ലനായ കമലഹാസന് നായികയില്‍ നിന്ന് ബെല്‍റ്റ് കൊണ്ടുള്ള  തല്ല് കിട്ടുന്ന ഒരു സീനുണ്ട്”ഒരുവന്‍റെ ചെറുപ്പകാലം അവനില്‍ എന്തു സ്വാധീനം ചെലുത്തുന്നു എന്നുള്ളതിന്‍റെ മകുടോദാഹരണമാണ് ആ സീനും അതിലെ വില്ലനും.ആ ഒരു സീനിലെ മാനറിസങ്ങള്‍ നോക്കിയാല്‍ മാത്രം മതി ആ നടന്‍റെ വലിപ്പമറിയാന്‍!


മഹാനദിയില്‍ കൊടുക്കുന്ന സന്ദേശവും മറ്റൊന്നല്ല.ഈയടുത്ത് “The Condemned”
എന്ന ഇംഗ്ലീഷ് സിനിമയിലും ആ സന്ദേശമുണ്ടായിരുന്നു..”ഞാന്‍ വെറും കാഴ്ച്ചക്കാരന്‍ അല്ലെങ്കില്‍ ഉപഭോക്താവ്..അവനാണ് തെറ്റ് ചെയ്തത് എന്ന് നാമോരുരുത്തരും ഒഴിഞ്ഞുമാറുന്നു.അങ്ങിനെയാണോ? ആവശ്യക്കാരനില്ലെങ്കില്‍ അവന് തെറ്റ് ചെയ്യാന്‍ തോന്നുമോ? മഹാനദിയിലെ വില്ലനും ഇത്തരത്തില്‍ പറയുന്നുണ്ട്..
നമ്മളും അത്തരത്തിലൊരു വില്ലനാവുന്നില്ലേ?കൌമാരക്കാരുടെ തന്നെ നഗ്നതയ്ക്ക് വിലയിടപ്പെടുന്നത് അത് കാഴ്ചയ്ക്കായ് അഭിനിവേശത്തോടെ വാങ്ങുന്നവരും ഉള്ളതുകൊണ്ടല്ലേ? വാങ്ങുന്നവനും തെറ്റുകാരാണ്.നീലചിത്രങ്ങള്‍ ആവേശത്തോടെ നമ്മള്‍ കാണുന്നുവെങ്കില്‍ അത്തരം മാഫിയയില്‍ പെടുന്ന ഒരു പെണ്‍കൊടിയുടെ കണ്ണീരിന് നമ്മള്‍ കൂടെ തെറ്റുകാരാണ്..


അപൂര്‍വ്വസഹോദരങ്ങള്‍,നായകന്‍,ഗുണ,വിരുമാണ്ഡി,ഇന്ത്യന്‍,അളവന്താന്‍,ഹേ റാം.മഹാനദി...ദശാവതാരം,വേട്ടയാട് വിളയാട്,ഉന്നൈ പോല്‍ ഒരുവന്‍ തുടങ്ങിവയിലെ  വേഷപ്പകര്‍ച്ചകളും
അവ്വൈ ഷണ്‍‍മുഖി,പമ്മല്‍ കി സമ്മന്തം,വസൂല്‍ രാജ .എം.ബി.ബി.എസ്,തെന്നാലി,സതി ലീലാവതി തുടങ്ങിയവയില്‍ കൈകാര്യം ചെയ്ത കോമഡിയും എനിക്കു വളരെ ഇഷ്ടപ്പെട്ടവയാണ്. എന്‍റെ പ്രിയനടനുള്ള എന്‍റെ സ്നേഹപ്രകടനമായി ഇതിനെ വിലയിരുത്തിയാലും തെറ്റല്ല..


മേല്പറഞ്ഞചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു ചിത്രമാണ് “അന്‍പേ ശിവം”
ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ലെന്ന് ഉറക്കെപറയുന്ന ചിത്രം.ഒരു പാട് തവണ ആവര്‍ത്തിച്ചു കണ്ടിരിക്കുന്നു ഈ ചിത്രം.ആവശ്യത്തിന് പ്രണയവും തമാശയും കാര്യഗൌരവവും ഒക്കെ ചേര്‍ത്ത് കമലഹാസനും മദനും ചേര്‍ന്നെഴുതി സുന്ദര്‍ സി
സം‌വിധാനം ചെയ്ത ചിത്രം..മറ്റൊരു പ്രത്യേകത ഇതിലെ കിരണ്‍ അഭിനയിച്ച കഥാപാത്രത്തിന് ശബ്ദം കൊടുത്തത് അനുരാധാ ശ്രീറാം എന്ന ഗായികയാണ് എന്നതാണ്.ഓരോ കഥാപാത്രത്തിനും തന്‍റേതായ സംഭാവന കൊടുക്കുന്ന കമലഹാസനെ നിങ്ങള്‍ക്കീ നല്ലാ ശിവം എന്ന കഥാപാത്രത്തില്‍ കാണാം.ഒരു ചെറിയ കഥാപാത്രത്തേയും നിങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല.,,ഓരോരുത്തരും നമ്മുടെ മനസ്സില്‍ തങ്ങിനില്‍ക്കും.അതു തന്നെയാണീ ചിത്രത്തിന്‍റെ പ്രത്യേകതയും.ഇത്രയ്ക്കും ആശയസമ്പുഷ്ടമായിട്ടും ഇതൊരു പണം‍വാരി ചിത്രം തന്നെയായിരുന്നു.2 മില്യണ്‍ ചെലവു ചെയ്ത് നാലു മില്യണ്‍ കൊയ്ത പടം.

പടം തുടങ്ങുന്നത് രസകരമായ ഒരു മുഹൂര്‍ത്തത്തില്‍ നിന്ന് തന്നെയാണ്.ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ എത്തിപ്പെടുന്ന പരസ്യചിത്രസം‌വിധായകനായ അന്‍പരശ് എന്ന മാധവന്‍റെ കഥാപാത്രം ടിവിയിലെ തീവ്രവാദഭീഷണിയെപറ്റിയുള്ള വാര്‍ത്ത കണ്ട് നല്ലാ ശിവത്തെ(കമലഹാസനെ) ഒരു തീവ്രവാദിയായി സംശയിക്കുന്നു.അവിടെ നടക്കുന്ന രസകരമായ കാര്യങ്ങളെ നിങ്ങള്‍ സിനിമയില്‍ കണ്ടുകൊള്ളൂ..എങ്കിലും ആ ഒരു മുഹൂര്‍ത്തത്തില്‍ തന്നെ സന്ദേശമെത്തുന്നു..”കാഴ്ചയിലുള്ള ഒരാളാകില്ല ഉള്ള് കൊണ്ടെന്ന സന്ദേശം..സൌന്ദര്യം എന്തിന്‍റെയെങ്കിലും മാനദണ്ഡമാണോ? അല്ല എന്ന് കാലം തന്നെ പല തവണ തെളിയിച്ചില്ലേ?

പിന്നെ പിന്നെ അന്‍പരശിന്‍റെ പൊങ്ങച്ചങ്ങളുടേയും ഉപരിവര്‍ഗ്ഗജാഡകളേയും ഭംഗിയായി കളിയാക്കുന്നുണ്ട്.നിത്യജീവിതത്തിലും നിങ്ങള്‍ക്കിത്തരം ആളുകളെ കണ്ടെത്താനാവും..തനിക്ക് താഴെയുള്ള നിലവാരത്തില്‍ ജീവിക്കുന്നവരോട് പരമപുച്ഛമുള്ള ഒരു വിഭാഗത്തെ,തനിക്കുള്ളതിനെ പറ്റി പൊങ്ങച്ചം പറയുന്നവരുടെ,തന്നിലെ അഹങ്കാരത്തിന്‍റെ പേരില്‍ മറ്റുള്ളവരെ ചെവി കൊള്ളാതിരിക്കുന്നവരുടെ,സമൂഹത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന ചിന്താഗതിക്കാരുടെ  ഒക്കെ പ്രതിനിധിയാണ് മാധവന്‍റെ ഈ കഥാപാത്രം.

മഴവെള്ളത്തില്‍ മുങ്ങിയ നഗരത്തില്‍ വിമാനം റദ്ദ് ചെയ്യപ്പെടുന്നു.തന്‍റെ വിവാഹത്തിന് അധികദിവസമില്ലാത്ത അന്‍പരശ് അങ്ങെത്തിപ്പെടാനുള്ള വെപ്രാളത്തിലാണ് .അതേതുടര്‍ന്ന് താനെന്നും താമസിക്കുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങാനുള്ള ശ്രമം പരാജയപ്പെട്ട അന്‍പരശ് നല്ലാ ശിവത്തിനൊപ്പം 2 സ്റ്റാര്‍ ഹോട്ടലില്‍ തങ്ങേണ്ടി വരുന്നു.അവിടെയെത്തുന്നതിന് മുന്‍പ് 36 ലക്ഷത്തോളം രൂപയുടെ ചെക്കടങ്ങിയ നല്ലാശിവത്തിന്‍റെ സഞ്ചി ചവറ്റുകുട്ടയിലിടുന്നുണ്ട് അരശ്..തനിക്ക് സഹായം ചെയ്യുന്നവരേയും നിസ്സങ്കോചം വഴിയിലുപേക്ഷിക്കാനും അവരെ മറന്നുകളയാനുമുള്ള ഉപരിവര്‍ഗ്ഗക്കാരന്‍റെ മന:സ്ഥിതിയെ ഇതു തുറന്നുകാണിക്കുന്നു.പലപ്പോഴും തന്നെക്കാള്‍ താഴ്ന്നവന്‍റെ സഹായങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു ഉപരിവര്‍ഗ്ഗക്കാരനെ മാധവന്‍റെ കഥാപാത്രത്തില്‍ കാണാം.ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്ക്കാരത്തിന്‍റെ പ്രതിനിധി.


ഇത്രയൊക്കെ സഹായിച്ചിട്ടും തന്നോടൊപ്പം നല്ലായെ കൂട്ടാന്‍ അരശ് തയ്യാറാകുന്നില്ല.അയാളെ ഉണര്‍ത്താതെ റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന അരശിനെ കാത്തിരുന്നത് കുട്ടികള്‍ നീന്തല്‍ക്കുളമാക്കിയ റെയില്‍വേസ്റ്റേഷനായിരുന്നു.അവിടെ പോക്കറ്റടിക്കപ്പെടുന്ന അരശിന് സഹായമായെത്തിയതും നല്ലാ ശിവം തന്നെ. നികുതിയടക്കുന്ന ഒരു പൌരന്‍റെ ആത്മരോഷം പ്രകടമാക്കുന്നുണ്ട് അരശ്.ഉപരിപ്ലവമായി കാര്യങ്ങള്‍ അനവസരത്തില്‍ പറയുന്ന ഉപരിവര്‍ഗ്ഗക്കാരന്‍!അവനും അവകാശബോധമുണ്ട്..അത് അയാള്‍ക്ക് പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം!
ഒരാള്‍ അരിക്ക് വില കൂടി എന്ന് പരിതപിക്കുമ്പോള്‍ ഒരാള്‍ ഗാട്ട്കരാടിനെ കുറിച്ചും വാറ്റിനെകുറിച്ചും ഷെയറിനെകുറിച്ചെല്ലാം സംസാരിക്കുന്ന പോലെ..നല്ലൊരു തമാശയായി നമുക്കതനുഭവപ്പെടുന്നു..

പിന്നെ ബസ്മാര്‍ഗ്ഗം ആന്ധ്രയിലേക്കും പിന്നെ ട്രെയിന്‍‍മാര്‍ഗ്ഗവും തമിഴ്നാട്ടിലെത്താനുള്ള ശ്രമത്തിനിടയിലും അനവധി രസകരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട് അന്‍പരശിലെ പൊങ്ങച്ചക്കാരന്‍!ഒരു നാട്ടിന്‍പുറ റെയില്‍വേ സ്റ്റേഷനില്‍ ഇരുന്നുകൊണ്ട് അന്‍പരശ് പുച്ഛത്തോടെ ചോദിക്കുന്നുണ്ട് നിങ്ങള്‍ക്കും പ്രണയമുണ്ടായിരുന്നോ എന്ന്!..അവിടെ നല്ലായുടെ ഭൂതകാലം കാണിച്ചുതുടങ്ങുന്നു.തെരുവുനാടകവും പ്രതിഷേധവും കലയുമൊക്കെയായി നടക്കുന്ന നമ്മുടെ നാട്ടിന്‍പുറത്തുകാരനായ ഒരു തന്‍റേടിയായ ചെറുപ്പക്കാരനെ ഇവിടെ നല്ലാശിവമെന്ന എല്ലാവരും നല്ലയെന്നും സഖാവെന്നും വിളിക്കുന്ന കമലഹാസന്‍റെ കഥാപാത്രത്തെ കാണാം.ഇവിടെയും അന്‍പരശിലെ ഉപരിവര്‍ഗ്ഗകോപ്രായങ്ങള്‍ കളിയാക്കപ്പെടുന്നു‌ണ്ട്.അതെല്ലാം നേരില്‍ കണ്ടുകൊള്‍ക.കുറച്ചു നേരമേ ഉള്ളൂവെങ്കിലും ഈ സ്റ്റേഷന്‍ മാസ്റ്ററും ഒറീസക്കാരനായ സഖാവും നമ്മുടെ മനസ്സില്‍ തങ്ങും തീര്‍ച്ച..

നല്ലാശിവത്തിന്‍റെ ഭൂതകാലത്തെ കാണിച്ചതില്‍ പ്രത്യേകതയൊന്നുമില്ലെങ്കിലും കൂടെ നിഴല്‍ പോലെ നടന്ന പെണ്ണിനെ മറക്കാനാവില്ല.അവള്‍ അയാളോട് ചോദിക്കുന്ന ചോദ്യങ്ങളും.നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുമ്പോള്‍ നമ്മളെ മാത്രം നിനച്ചിരിക്കുന്ന മറ്റൊരാളുണ്ടാവും..അതു മനസ്സിലാക്കുമ്പോഴേക്കും വൈകിയിരിയ്ക്കും.
പിന്നെ മറക്കാനാവാത്തത് പുലിമടയില്‍ പോയി പുലിക്കുട്ടിയെ എടുക്കുന്ന പോലുള്ള അയാളുടെ സാഹസപ്രവൃത്തിയാണ്.തങ്ങളുടെ എതിരാളിയുടെ മകളെ പ്രണയിക്കുക അയാളുടെ ഓഫീസില്‍ കമ്മ്യൂണിസ്റ്റ് ചിന്താഗതികള്‍ വരച്ചുവെയ്ക്കുക..എന്നിങ്ങനെ.
നാസര്‍ അവതരിപ്പിച്ച കന്തസാമി എന്ന കഥാപാത്രം വളരെ ഭംഗിയാക്കിയിട്ടുണ്ട്.ശിവനെ ആരാധിക്കുന്ന മനുഷ്യമൂല്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും കൊടുക്കാത്ത ഒരാള്‍!..എന്‍റെ ദൈവമേ എന്നുറക്കെ എപ്പോളും വിളിച്ച് വേണ്ടാതീനങ്ങള്‍ കാണിക്കുന്നവരുടെ പ്രതിനിധി..പിന്നെ
ഈ ഫ്ലാഷ് ബാക്കില്‍ അയ്യപ്പബൈജുവിനു തുല്യനായ ഒരു കഥാപാത്രത്തെ കാണിക്കുന്നുണ്ട്..കാണുക കുടിയനെല്ലായിടത്തും ഒരേപോലേയാണോ?സോഷ്യലിസം നമുക്ക് മദ്യപാനത്തിലൂടെ നടപ്പിലാക്കാമോ?നമ്മുടെ നാട്ടിലെ മദ്യഷാപ്പുകള്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നു..


ഒരു ബസപകടത്തില്‍ മുറിവേറ്റ് കിടന്ന നല്ലാശിവത്തെ കണ്ടെത്താന്‍ സഹായിക്കുന്നത് ആ അപകടത്തിന് കാരണക്കാരനായ നായ തന്നെയാണ്.ആ അപകടത്തില്‍ ആശുപത്രിയില്‍ കിടക്കുന്ന നല്ലാ ചത്തുപോയെന്ന് വിശ്വസിപ്പിക്കപ്പെട്ടു അവന്‍റെ കാമുകി.അവിടെ ദേവദൂതയെപോലെ ഒരു നഴ്സ് അയാളെ പിച്ചവെപ്പിക്കുന്നതും ആത്മവിശ്വാസം കൊടുപ്പിക്കുന്നതും നമുക്കു കാണാം..ദൈവികമായ നിമിത്തങ്ങള്‍ സ്നേഹബന്ധങ്ങള്‍..ആശുപത്രിയില്‍ നിന്നുമെത്തുന്ന നല്ലാ തനിക്ക് അപകടമുണ്ടാക്കിയ ശനിയന്‍ നായയേയും കൂടെ കൂട്ടുന്നു..ശങ്കു..

ട്രെയിനില്‍ വെച്ച് കമ്മ്യൂണിസത്തെ എതിര്‍ത്തു പറയുന്ന അന്‍പരശ് മുതലാളിത്തത്തിന്‍റെ ഏജന്‍റാണ് നല്ലാ വിളിച്ചുപറയുന്നു..അതിന്‍റെ അരിശത്തില്‍ നല്ലായുടെ മൂക്കിനിടിച്ചു ചോര വരുത്തുന്നു..അതിനു പകരമെന്നോണം നല്ലാ അന്‍പരശിന്‍റേയും മൂക്കിടി്ച്ച് ചോര വരുത്തുന്നു.തന്ത്രപൂര്‍വ്വം നല്ലായെ പുറത്താക്കി ട്രെയിനില്‍ കയറാന്‍ പറ്റാത്ത അവസ്ഥയിലാക്കുന്നു.ട്രെയിനില്‍ വെച്ച് മറ്റൊരു കള്ളനായ മാന്യനോട് ചേര്‍ന്ന് മദ്യപിക്കുന്ന അന്‍പരശിന്‍റെ സാധനസാമഗ്രികള്‍ മോഷ്ടിക്കപ്പെടുന്നു.ഇതിനിടയില്‍ ട്രെയിന്‍ പോകുന്ന അതേ വഴിയില്‍ നടന്ന ഒരു ട്രെയിന്‍ ദുരന്തം അന്‍പരശിന്‍റെ യാത്ര മുടക്കുന്നു.ഉത്തമനെന്ന് പേരുള്ള കള്ളന്‍ നമ്മുടെ തന്നെ കള്ളന്മാരായ രാഷ്ട്രീയ നേതാക്കളെ ഓര്‍മ്മിപ്പിക്കുന്നില്ലേ?

ആ അപകടസ്ഥലത്ത് വെച്ച് നല്ലായെ വീണ്ടും കണ്ടുമുട്ടുന്നു.തന്നെ പരിചരിച്ച അതേ നഴ്സിനെ തന്നെ ആ അപകടസ്ഥലത്ത് കണ്ടുമുട്ടിയ നല്ലാ..അവിടെ സേവനത്തില്‍ വ്യാപൃതനാകുന്നു.അതിനിടയില്‍ AB-ve ഗ്രൂപ്പ് രക്തത്തിനായുള്ള പരക്കം‍പാച്ചിലില്‍ നല്ലാ അരശിന്‍റെ രക്തഗ്രൂപ്പ് അതാണെന്ന് ഓര്‍ത്തെടുക്കുന്നു.ആദ്യം വിസമ്മതിച്ച അന്‍പരശിനെകൊണ്ട് രകതദാനം നടത്തിയ്ക്കുന്നു..ആ കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോകുന്ന ആംബുലന്‍സില്‍ തന്നെ നല്ലായും അന്‍പരശും യാത്രയാകുന്നു..
പിന്നീട് കാണുന്നത് അന്‍പരശിന്‍റെ വിഭിന്നമായ മുഖമാണ്.താന്‍ രക്തം ദാനം ചെയ്ത കുട്ടി മരണമടയുമ്പോള്‍ പൊട്ടിക്കരയുന്ന അന്‍പരശ് ദൈവം നീതിമാനല്ല എന്നുറക്കെ പറയുന്നു.നല്ലാ അന്‍പരശും ദൈവമാണെന്ന് പറയുന്നു..തനിക്ക് ആരോരുമല്ലാത്ത ഒരു കുഞ്ഞിനു വേണ്ടി ഉറക്കെ കരയുന്നതതുകൊണ്ടാണെന്ന് നല്ലാ സമര്‍ത്ഥിക്കുന്നു.അവന്‍റെ പേര്‍ തന്നെ അന്‍പ്=സ്നേഹം അരശന്‍=രാജാവ് അതായത് സ്നേഹത്തിന്‍റെ രാജാവ് എന്നാണെന്നും ഇനി മുതല്‍ എ.അരശിനു പകരം അന്‍പരശ് ആണ് നല്ലതെന്നും പറയുന്നു.മുന്‍പ് എനിക്ക് അന്‍പ് ഇഷ്ടമല്ലെന്ന് പറഞ്ഞ അന്‍പരശ് അത് സസന്തോഷം സ്വീകരിക്കുന്നു.

ഇനി പതിവു നാടകാന്ത്യങ്ങള്‍ തന്നെ..രണ്ട് വഴിക്ക് പിരിഞ്ഞ അവരില്‍ നല്ലായുടെ സഞ്ചി അന്‍പരശിന്‍റെ കാറില്‍ മറന്നുവെയ്ക്കുന്നു.അതു തിരിച്ചുകൊടുക്കാന്‍ ചെന്ന അയാള്‍ അവിടത്തെ തൊഴിലാളികളുടെ സ്നേഹവായ്പറിയുന്നു..നല്ലാ പറഞ്ഞ നുണകളെ അറിയുന്നു..നല്ലായെ ദൈവം എന്നു വിളിക്കുന്ന അന്‍പരശ് അയാളെ പിടിച്ച പിടിയാലേ തന്‍റെ കല്ല്യാണത്തിന് കൂട്ടികൊണ്ടു പോകുന്നു..അവിടെവെച്ച് തന്‍റെ മുന്‍പ്രണയിനിയാണ് അന്‍പരശിന്‍റെ വധു എന്ന് അയാള്‍ മനസ്സിലാക്കുന്നു.ആ സാഹചര്യത്തില്‍ മറ്റു മുതലെടുപ്പുകള്‍ക്ക് നില്‍ക്കാതെ തൊഴിലാളികളുടെ ശമ്പളവര്‍ദ്ധനവിനുവേണ്ടി മാത്രം വാദിക്കുന്ന ഒരു മനുഷ്യസ്നേഹിയെയാണ് നല്ലയില്‍ കാണാന്‍ കഴിയുക.ഇതില്‍ കുപിതനായ കന്തസാമി നല്ലായെ വധിക്കാന്‍ പുറപ്പെടുന്നു..എന്നാല്‍  അയാളുടെ സഹചരന് ആ ദൌത്യം ഏറ്റെടുക്കുന്നു.കൊല്ലാനായി ഉയര്‍ത്തിയ കൊടുവാളുമായി വരുന്ന അയാളെ കണ്ട് പരുങ്ങുന്ന നായയെ ചിത്രീകരിച്ചത് നന്നായി തോന്നി.മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ മനുഷ്യനേക്കാള്‍ മുന്‍പേ മരണത്തെ കാണുന്നു അല്ലേ?എങ്കിലും തനിക്കു മകള്‍ നഷ്ടപ്പെട്ടത് തന്‍റെ പാപകര്‍മ്മങ്ങളാലെന്ന് വിശ്വസിച്ച അയാള്‍ കൊടുവാള്‍ താഴെയിടുന്നു.നല്ലാ അയാളെയും വിളിച്ചു ദൈവം(കടവുള്‍)എന്ന്...

കടവുള്‍ എന്ന തമിഴ് വാക്കാണ് ദൈവമെന്ന പേരിനേക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് എന്ന് ശ്രീ യേശുദാസ് ഈയടുത്തകാലത്ത് പറഞ്ഞിരുന്നു.ഉള്ളുക്കുള്ളേ ഇരിക്കുന്നത് എന്നത്രേ അതിനര്‍ത്ഥം!ഓരോരുത്തരിലും ഉള്ള ദൈവികഭാവങ്ങള്‍ ചില നേരങ്ങളില്‍ ഉണര്‍ത്തപ്പെടുന്നു എന്നാണ് ഞാനും കരുതുന്നത് നിങ്ങളും കടവുള്‍ തന്നെ!...മുന്‍പ് ഞാന്‍ പറഞ്ഞ കൃഷ്ണസങ്കല്പത്തിന് തുല്യമായ ഒരു സങ്കല്പം ഈ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു..അതുകൊണ്ടാവാം ഈ സിനിമ എന്നെ വല്ലാതെ ആകര്‍ഷിച്ചത്.

ഇതില്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളുണ്ട്.അതിന്‍റെ എതിരാളികള്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നുണ്ട്.ഇതൊരുപക്ഷേ നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ്കാര്‍ പോലും പറയാന്‍ വഴിയില്ല.

കാറല്‍ മാര്‍ക്സ്  സമത്വം,തുല്യത എന്നൊക്കെ പറയുന്നതിന് മുന്‍പ് തന്നെ ആ ആശയങ്ങളുണ്ടായിരുന്നു.അദ്ദേഹമത് എഴുതിവെച്ചെന്നേയുള്ളൂ..അത് കൃത്യതയുള്ളതാവണമെന്നില്ല” എന്നത് ഒരു സത്യമല്ലേ?നമ്മുടെ കേരളത്തില്‍ അത്തരമൊരാശയം കമ്മ്യൂണിസ്റ്റുകള്‍ വരുന്നതിന് മുന്‍പേ ഉണ്ടായിരുന്നില്ലേ?നമ്മള്‍ പാടി നടന്ന മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ എന്നത് ആ ആശയമല്ലേ?! അതു പറയുന്നത് അത്തരമൊരാശയം മഹത്തരമെന്ന് തന്നെയാണ്.

2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!

 സ്നേഹപൂര്‍വ്വം

സുമേഷ്.കെ.ആര്‍(SRK)

അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!

ആദ്യമേ പറയട്ടെ ഞാനൊരു ചലച്ചിത്രനിരൂപകനല്ല..എന്‍റെ ആശയഗതികളോട് അടുത്ത് നില്‍ക്കുന്ന ഒരു പ്രമേയം പറഞ്ഞു എന്നുള്ളതുകൊണ്ട് മാത്രം ഒരു ചിത്രത്തോട് തോന്നിയ അടങ്ങാത്ത ഒരു ഇഷ്ടം ഇവിടെ പ്രകടമാക്കുകയാണ് പിന്നെ എക്കാലത്തേയും മികച്ച ഒരു നടനാണ് കമലഹാസന്‍!.


2003 ജനുവരി 14ന് ഇറങ്ങിയ ഈ ചിത്രത്തിന്‍റെ കാലികപ്രസക്തി എക്കാലത്തും പൊയ്പോകാന്‍ സാധ്യത ഇല്ലെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്,കാരണം അതൊരു മഹത്തായ ആശയത്തെ ഉദ്ഘോഷിക്കുന്നു..


അന്‍പേ ശിവം...LOVE IS GOD..ദൈവം സ്നേഹമല്ലാതെ മറ്റൊന്നല്ല!സ്നേഹിക്കുന്നവരിലാണ് ദൈവം കുടികൊള്ളുന്നത്.

ഈ ചിത്രം കാണുക എല്ലാവരും..കമലഹാസന് എന്‍റെ  വിനീതമായ കൂപ്പുകൈ!



Saturday, 23 March 2013

എന്റെ ഇഷ്ട മൂര്‍ത്തി


അറിവിന്‍ വെളിച്ചമേ,
ദൂരെപ്പോ,ദൂരെപ്പോ!നീ
വെറുതെ സൗന്ദര്യത്തെ-
ക്കാണുന്ന കണ്‍ പൊട്ടിച്ചു...
                 (ശൈശവം-ഓടക്കുഴല്‍-ജി.)


അറിഞ്ഞതില്‍ നിന്നുള്ള മോചനം അതായിരുന്നു ആ പുസ്തകത്തിന്റെ തലക്കെട്ട്..വളരെ സുന്ദരനും യോഗീനയനങ്ങളോട് കൂടിയവനുമായ
ഒരു ചെറുപ്പക്കാരന്റെ ചിത്രം കൂടെ കൊടുത്തിരിക്കുന്നു.പുസ്തകത്തിന്റെ ഉടമസ്ഥന്‍ അതില്‍ പേന കൊണ്ട് കുത്തിവര‍ച്ചുകൊണ്ട് പുസ്തകത്തിനോടുള്ള പ്രതിഷേധം കാണിച്ചിരിക്കുന്നു..അദ്ദേഹത്തിന് അറുബോറായിരുന്നിരിക്കണം ആ പുസ്തകം! തീര്‍ച്ചയായും.അദ്ദേഹത്തില്‍ നിന്ന്‍ എന്റെ ഒരു മാന്യസുഹൃത്ത് രക്ഷിച്ചെടുത്തതാണ് ആ പുസ്തകത്തെ.അവന് ആ പുസ്തകം വളരെ ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു..ഇതു കൊള്ളാമല്ലോ ഒരാള്‍ക്ക് തീരെ ഇഷ്ടപ്പെടാതിരിക്കയും മറ്റൊരാള്‍ക്ക് വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തിരിക്കുന്ന ഒരു പുസ്തകം..

"എനിക്ക് തരുമോ ഈ പുസ്തകം?" ഞാന്‍ ചോദിച്ചു..

"ശരി..നീ വായിച്ചിട്ട് തിരിച്ചുതന്നാല്‍ മതി.പക്ഷേ ഈ പുസ്തകം എനിക്കു തന്നെ വേണം!"അവനത് വളരെ വിലപ്പെട്ട ഒന്നായി അനുഭവപ്പെട്ടിരിക്കുന്നു.

അങ്ങിനെ ആ പുസ്തകം എന്റെ കയ്യില്‍ വന്നുചേര്‍ന്നു.തുടക്കത്തില്‍ അത് അറുബോറായി തന്നെ തോന്നി...പിന്നെ പിന്നെ വായിക്കുന്തോറും അതിനോട് ഒരിഷ്ടം കൂടിക്കൂടി വന്നു..1987 നോട് ചേര്‍ന്ന്‍ ഏതോ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നൊരു ലേഖനത്തില്‍ ആ പേര് എനിക്ക് പരിചിതമായിരുന്നു..അതില്‍ ഒരു വൃദ്ധനെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ആകാരഭംഗി ഉള്ള ആ വൃദ്ധന്റെ കണ്ണുകളില്‍ ഈ പ്രത്യേകത അന്നും തോന്നിയിരുന്നു.ആ പേരാണ്"ജിദ്ദു കൃഷ്ണമൂര്‍ത്തി"..

ആരായിരുന്നു ജിദ്ദുകൃഷ്ണമൂര്‍ത്തി?വെറും "K" എന്ന അക്ഷരത്തില്‍ അറിയപ്പെട്ട അദ്ദേഹം..ലോകമറിയുന്ന നല്ലൊരു .സൈദ്ധ്യാന്തികനും.തത്വചിന്തകനും വിദ്യാഭാസവിചക്ഷണനും ഒക്കെയാണ്.ഇതെല്ലാം അദ്ദേഹം നിഷേധിക്കുമായിരുന്നെങ്കിലും..സത്യമതായിരുന്നു.പലപ്പോഴും അദ്ദേഹം അദ്ദേഹത്തിന്റെ അനുയായികളെ ത്രിശങ്കുവില്‍ വിട്ടിട്ടുണ്ട്..അദ്ദേഹം പറഞ്ഞിരുന്നത് പലര്‍ക്കും മനസ്സിലായിരുന്നില്ല എന്നതായിരുന്നു വാസ്തവം..എനിക്കും അതു തോന്നിയിരുന്നു..പിന്നീട് അദ്ദേഹത്തെ വായിക്കാന്‍ തുടങ്ങിയപ്പോള്‍ കുറേശ്ശേയായി ആ ദുര്‍ഗ്രാഹ്യത മാറിതുടങ്ങി..എങ്കിലും പൂര്‍ണ്ണമായി മാറി എന്നു പറയുവാനും വയ്യ.ഇനിയും വളരെ മുന്നോട്ട് പോകേണ്ടിയിരിയ്ക്കുന്നു.പോകെ പോകെയാണ് അദ്ദേഹം പറഞ്ഞിരുന്നത് ഉപനിഷത്തുക്കളിലെ സാരം തന്നെയാണെന്ന്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

1895 മെയ്മാസം 11-ന് ആന്ധ്രയിലെ മദനപ്പള്ളിയില്‍ ജനിച്ച ശ്രീ കൃഷ്ണമൂര്‍ത്തിയെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ആനിബസന്റ് ദത്തെടുക്കുകയായിരുന്നു.അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹോദരന്‍ നിത്യയേയും.ഇംഗ്ലണ്ടില്‍ അയച്ച് പഠിപ്പിച്ചു.തിയോസഫിക്കല്‍ സൊസൈറ്റിക്കാര്‍ ഇദ്ദേഹത്തില്‍ ലോകഗുരുവിനെ കണ്ടിരുന്നത്രേ!എന്തൊക്കെയായാലും ഇദ്ദേഹം ആ സമയത്ത് ഇംഗ്ലണ്ടിലൂടെ തെരുവിലൂടെ നടക്കുമ്പോള്‍ ഇന്ത്യയിലെ ഏതോ രാജകുമാരനാണ് അദ്ദേഹമെന്ന്‍ ആളുകള്‍ തെറ്റിദ്ധരിച്ചിരുന്നത്രേ!അക്കാലത്തെ അദ്ദേഹത്തിന്റെ ആഡംബരഭ്രമം കുപ്രസിദ്ധമായിരുന്നുവെന്ന്‍ പറയപ്പെടുന്നു.

1929-ല്‍ തിയൊസഫിക്കല്‍ സൊസൈറ്റിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച അദ്ദേഹം പിന്നീട് "മനുഷ്യരെ എല്ലാ അര്‍ത്ഥത്തിലും സ്വതന്ത്രരരാക്കുക" എന്ന പരിശ്രമത്തില്‍ ഏര്‍പ്പെടുകയാണുണ്ടായത്.1986 ഫെബ്രുവരി 17 നു തന്റെ 91ആം വയസ്സില്‍ അന്തരിക്കും വരെ ആ പ്രവര്‍ത്തി തുടരുകയും ചെയ്തു.
(ക്ഷമിക്കുക അദ്ദേഹത്തിന്റെ ജീവചരിത്രം മുഴുവനായി വിവരിക്കാന്‍ ഈ കൊച്ചു പരിചയപ്പെടുത്തല്‍ മതിയാവില്ല.അതുകൊണ്ടാണ് ഒരു സംഗ്രഹത്തില്‍ ഒതുക്കിയത്.)


“ നാം മയക്കത്തിലാണ്.തത്ത്വചിന്തകരും സന്യാസിമാരും ദൈവങ്ങളും പൂജാരികളും രാഷ്ട്രീയക്കാരും നമ്മെ മയക്കിയിരിക്കുന്നു.നാം മയക്കത്തിലാണെന്നും നമ്മെ മയക്കിയതാണെന്നും നാം അറിയുന്നില്ല.ഇതാണ് സ്വാഭാവികത എന്നാണ് നമ്മുടെ ധാരണ.സ്വയം ഒരു വെളിച്ചമാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ഇതില്‍ നിന്നെല്ലാം സ്വതന്ത്രമാകണം.”


അദ്ദേഹം പണ്ടെങ്ങോ പറഞ്ഞുവെച്ച ഈ വാക്കുകള്‍ക്ക് ഇന്നും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നിടത്താണ് അദ്ദേഹത്തിന്റെ ദീര്‍ഘദര്‍ശനം കാണാനാവുക.ഏതാണ്ടിതൊക്കെ തന്നെയല്ലേ വിവേകാനന്ദസ്വാമികളും "ഉത്തിഷ്ഠത ..ജാഗ്രത.."എന്ന ഉപനിഷത് പുനരാഖ്യാനം കൊണ്ടും പറഞ്ഞുവെച്ചത്?ഇതൊക്കെ തന്നെയല്ലേ നാരായണഗുരു തന്റെ കര്‍മ്മമാര്‍ഗ്ഗത്തിലൂടെ കാണിച്ചുതന്നത്?
നമ്മെ ഓരോരോ തരത്തിലുള്ള മയക്കങ്ങളില്‍ നിന്ന്‍ ഗുരുവരന്മാര്‍ നമ്മെ ഉണര്‍ത്തിയെടുത്തു എന്നു വേണം പറയാന്‍!

വിടരേണ്ട പൂമൊട്ടുകള്‍ (You are born to blossom)എന്ന എ.പി.ജെ അബ്ദുള്‍കലാമിന്റെ പുസ്തകത്തിലെ മനസ്സിന്റെ പൂവണിയല്‍ എന്ന അധ്യായത്തില്‍ കൃഷ്ണമൂര്‍ത്തിയെ പറ്റി പറയാന്‍ തന്നെ കുറേ ഭാഗം നീക്കിവെച്ചിട്ടുണ്ട്.ബഹുമാന്യനായ അബ്ദുള്‍കലാം മാത്രമല്ല അദ്ദേഹത്തില്‍ ആകൃഷ്ടനായിട്ടുള്ളവര്‍.ഓഷോ,ഖലീല്‍ ജിബ്രാന്‍,ജോര്‍ജ്ജ് ബര്‍‍ണാഡ് ഷാ തുടങ്ങീ പ്രമുഖര്‍ അദ്ദേഹത്തിന്റെ ആരാധകരായിരുന്നു.എന്തിന് പ്രസിദ്ധനടനായ ബ്രൂസ് ലീ.അദ്ദേഹത്തിന്റെ ആരാധകനായിരുന്നു.സിനിമകളില്‍ ഈ തത്വചിന്ത ഉപയോഗിച്ചിട്ടുമുണ്ട്.

അബ്ദുള്‍കലാമിന്റെ പുസ്തകത്തില്‍ നിന്ന്‍ ചില എടുത്തെഴുത്തുകള്‍!

"കൃഷ്ണമൂര്‍ത്തി ഊന്നിപ്പറയുന്ന മറ്റൊരു കാര്യം സ്വാതന്ത്ര്യമാണ്.പക്ഷേ ഈ പറയുന്ന സ്വാതന്ത്ര്യം എന്താണ്?വിദ്യാഭാസത്തിന്റെ ലക്ഷ്യം സ്വാതന്ത്ര്യവും സ്നേഹവും നന്മയുടെ പൂവണിയലും സമൂഹത്തിന്റെ പൂര്‍ണ്ണമായ പരിവര്‍ത്തനവുമാണെന്ന്‍ കൃഷ്ണമൂര്‍ത്തി പലപ്പോഴും പറയാറുണ്ട്.ഈ സ്വാതന്ത്ര്യം രാഷ്ട്രീയമായ സ്വാതന്ത്ര്യം എന്നതിനേക്കാള്‍ ആന്തരികമായ സ്വാതന്ത്ര്യമാണ്.ആത്മാവിന്റേയും ആത്മചൈതന്യത്തിന്റേയും ആഴത്തിലുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതായിരിയ്ക്കണം വിദ്യാഭാസം.ആന്തരികമായ വിമോചനമാണ് വിദ്യാഭാസത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും.നിര്‍ബന്ധങ്ങള്‍ ഒടുവില്‍ ചെന്നെത്തുന്നത് സ്വാതന്ത്ര്യത്തിലായിരിക്കുകയില്ല.”

“"വിദ്യാഭാസമെന്നാല്‍ ബാഹ്യസാഹചര്യങ്ങള്‍ മൂലം സംഭവിക്കുന്ന പാകപ്പെടലുകളില്‍ നിന്നുള്ള സ്വാതന്ത്ര്യമാണ്.പാരമ്പര്യമെന്ന പേരില്‍ കുന്നുകൂട്ടിവെച്ച വിപുലമായ ജ്ഞാനത്തില്‍ നിന്നുള്ള വിമുക്തിയാണത്!"

കൃഷ്ണമൂര്‍ത്തി വിദ്യാഭാസത്തെ മൂന്നു മടങ്ങുള്ള പ്രക്രിയയായി ചിത്രീകരിക്കുന്നു
1)മനുഷ്യരുടെ പ്രാഥമികമായ പെരുമാറ്റരീതികളെ അഭിസംബോധന ചെയ്തുകൊണ്ട് ഒരാള്‍ വിദ്യാഭാസമാരംഭിക്കുന്നു
2)വ്യക്തി എന്ന നിലയില്‍ ഒരാള്‍ വിദ്യയഭ്യസിക്കുന്നു
3)സമൂഹം, മനുഷ്യരാശി, പ്രകൃതി തുടങ്ങിയവയുടെ ഭാഗമായി ഒരാള്‍ വിദ്യനേടുന്നു.

ആയതിനാല്‍ തൊഴില്‍,ഔദ്യോഗികജീവിതം തുടങ്ങിയ ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഭാഗത്തിനുവേണ്ടിയുള്ള തയ്യറെടുപ്പില്‍ മാത്രം പരിമിതപ്പെടുന്നില്ല വിദ്യാഭ്യാസം.എന്നാല്‍ ലക്ഷ്യപൂര്‍ണ്ണമായ അസ്തിത്വത്തിന് വേണ്ടി ജീവിതത്തിന്റെ നവ്യാനുഭൂതികള്‍ ഉള്‍ക്കൊള്ളാന്‍ സ്വയം മണ്ണൊരുക്കലാണത്.(കൂടുതല്‍ നിങ്ങള്‍ക്ക് പ്രസ്തുത പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാം)

ഇവിടെയാണ് ഇതിന്റെ തുടക്കത്തിലെഴുതിയിട്ട ജി യുടെ കവിതയുടെ പ്രാധാന്യം..നമുക്ക് കിട്ടുന്ന അറിവുകള്‍ പ്രകൃതിയുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതില്‍ നിന്ന്‍ നമ്മെ വിലക്കുന്നുവെങ്കില്‍ ആ അറിവുകള്‍ ദൂരെകളയുകയേ നിവൃത്തിയുള്ളൂ അല്ലേ?


കൃഷ്ണമൂര്‍ത്തിയുടെ ആദ്യത്തേയും അവസാനത്തേയും സ്വാതന്ത്ര്യം (FIRST AND THE LAST FREEDOM)എന്ന കൃതിയിലെ വളരെ പ്രസിദ്ധമായ ഒരു..സൂത്രവാക്യമാണ് ദൃക്കാണ് ദൃശ്യം(The Observer is the Observed)വേദാന്തത്തിലെ "ദൃക്-ദൃശ്യ" വിവേകത്തെ അദ്ദേഹം അതിസമ്ര്‍ത്ഥമായും ലളിതമായും ഈ കൃതിയില്‍ വിശദീകരിക്കുന്നുണ്ട്.ഈ ആശയത്തിന് ക്വാണ്ടം ഭൗതികത്തിലും പ്രസക്തിയുണ്ട്.ക്വാണ്ടം ഭൗതികത്തില്‍ നിരീക്ഷകനും നിരീക്ഷിതവസ്തുവും ഈ വാക്യമാണ് നോബല്‍ സമ്മാനജേതാവും ക്വാണ്ടം ഭൗതികജ്ഞനുമായ ഡേവിഡ് ബോമിനെ കൃഷ്ണമൂര്‍ത്തിയിലേക്ക് ആകര്‍ഷിച്ചത്.ക്വാണ്ടം ഭൗതികത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്നിട്ടുള്ള പല ആധുനിക ദാര്‍ശനികസമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ കൃഷ്ണമൂര്‍ത്തിയുമായുള്ള ബന്ധം സഹായിച്ചുവെന്നാണ് ഡേവിഡ് ബോം അവകാശപ്പെടുന്നത്.

കെ..പറയുന്നു.."നിങ്ങള്‍ അതീവശ്രദ്ധയോട് കൂടെയിരിയ്ക്കുമ്പോള്‍ നിരീക്ഷകന്‍,ചിന്തകന്‍,കേന്ദ്രം,"ഞാന്‍", എന്നീ നിലകളെല്ലാം ഇല്ലാതാകുന്നു എന്നകാര്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?അത്തരത്തിലുള്ള ശ്രദ്ധ ഉണ്ടാകുമ്പോള്‍ ചിന്ത കൊഴിഞ്ഞുപോകുന്നു."


എന്തായിരുന്നു കൃഷ്ണമൂര്‍ത്തിയുടെ ദര്‍ശനത്തിന്റെ പ്രത്യേകതകള്‍?കൃഷ്ണമൂര്‍ത്തി ഈശ്വരനെകുറിച്ചോ വിശ്വാസത്തെക്കുറിച്ചോ സൃഷ്ടിയെക്കുറിച്ചോ ഒന്നുമായിരുന്നില്ല സംസാരിച്ചത്.ജീവിതമൂല്യങ്ങളെക്കുറിച്ചാണ്.അങ്ങിനെയുള്ള ജീവിതമൂല്യങ്ങളെ കാണിച്ചുകൊടുക്കുകയായിരുന്നു അദ്ദേഹം.ഉദാഹരണത്തിന് ആനന്ദം,ദുഃഖം,ദേഷ്യം,ഏകാഗ്രത,ഹിംസ,നിഷ്പക്ഷത,ശ്രദ്ധ,ആഗ്രഹം,രതി,വിവാഹം,ആശ്രയത്വം,സംഗം,ഭയം,നന്മ,തിന്മ,ധാരണ,ഗ്രഹിക്കല്‍,മനസ്സിലാക്കല്‍,വിദ്യഭ്യാസം,ഇങ്ങിനെ നിരവധിയായ വിഷയങ്ങളിലേക്ക് ശ്രദ്ധാലുവായ ചോദ്യകര്‍ത്താവിനെ കൊണ്ടുപോയി തെളിമയുള്ള അവന്റെ ഉണ്മയെ കാണിച്ചുകൊടുത്തു.


The speaker is only a mirror in which you see yourself as you are. If you see yourself as you are, then you can throw away the mirror ,break it. The mirror is not important. It has no value. What has value is that you  see clearly in that mirror yourself you are, the pettiness, the narrowness, the brutality, the anxieties, the fears.
When you begin to understand yourself then you go profoundly into something that is beyond measure.”


ഈ വരികളെ  ചെറിയ രൂപാന്തരത്തോടെ ബ്രൂസ് ലീ യുടെ Enter the Dragon എന്ന സിനിമയില്‍ ആ കണ്ണാടികൂടിനകത്ത് പെടുന്ന ലീയുടെ കഥാപാത്രം ഗുരുവചനമായി ഓര്‍ത്തെടുക്കുന്നുണ്ട്.

കെ യുടെ ചിന്തകളിലൂടെ സഞ്ചരിച്ചുകഴിയുമ്പോള്‍ നമ്മളില്‍ ഉണ്ടാകുന്ന നവോന്മേഷം..ഒരു മഴ പെയ്തു തോര്‍ന്നതിനുശേഷം ഭൂമിക്കും പ്രകൃതിക്കുമുണ്ടാകുന്ന പോലുള്ള നവോന്മേഷമാണ്.മനസ്സില്‍ തിങ്ങി നിറയുന്ന പ്രശാന്തി.അത് നിങ്ങളിലേക്കും പടരട്ടെ..എന്നാശംസിക്കുന്നു.
ഇതഃപര്യന്തമുള്ള മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയും മാനവചരിത്രത്തില്‍ യാതൊരു പ്രസ്ഥാനത്തിന്റേയോ പ്രചരണത്തിന്റേയോ പിന്‍ബലമില്ലാതെ ലോകമെമ്പാടുമുള്ള ചിന്തകരേയും സത്യാന്വേഷികളേയും പ്രചോദിപ്പിച്ച ജിദ്ദു കൃഷ്ണമൂര്‍ത്തിയെ ഒന്നു പരിചയപ്പെടുത്തണമെന്നേ എനിക്കുണ്ടായിരുന്നുള്ളൂ..

അടിക്കുറിപ്പ്:ഇവിടെ എഴുതിയ പല വരികളും എടുത്തെഴുത്തുക്കള്‍ ആണ്.പദാനുപദ തര്‍ജ്ജമ നടത്താന്‍ ഈയുള്ളവന്‍ വളരെ അശക്തനായതുകൊണ്ടാണ് ഈ സാഹസം ചെയ്യേണ്ടി വന്നത്.പലതും "പുസ്ത്കം" എന്ന മാസികയുടെ ജിദ്ദു കൃഷ്ണമൂര്‍ത്തി പതിപ്പില്‍ നിന്ന്‍.

സ്നേഹപൂര്‍വ്വം
സുമേഷ്.കെ.ആര്‍(SRK)

Tuesday, 12 April 2011

കുളപുരാണം


നിങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് എങ്ങിനെ ആ പേര്‍ വന്നു എന്നു മനസ്സിലാക്കിയിട്ടുണ്ടോ?..

എന്റെ നാട് തൃശ്ശൂരിലെ തളിക്കുളം..കോഴിക്കോട് തളി ക്ഷേത്രത്തിനോട് ചേര്‍ന്നും ഒരു തളിക്കുളം ഉണ്ടത്രേ!എന്റെ നാടിന് പേര് നല്കിയത് ഒരു കുളമാണ്.സാമൂതിരിയുടെ കാര്യസ്ഥന്മാരായിരുന്ന തളിയാതിരിമാര്‍ തങ്ങളുടെ ഭടന്മാര്‍ക്ക് വേണ്ടിയും ഗ്രാമത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടിയും കുഴിച്ച കുളമായതുകൊണ്ട് തളിക്കുളമെന്ന്‍ പേര്‍ വന്നതത്രേ!ഈ കുളത്തിന്റെ പേരില്‍ ആ ഗ്രാമമാകെ അറിയപ്പെടുകയായിരുന്നത്രേ!ഈ കുളത്തിനോട് ചേര്‍ന്ന്‍ ഒരു ക്ഷേത്രവും ഉണ്ട് "തളിക്കുളങ്ങര ശങ്കരനാരായണക്ഷേത്രം"ഇന്ന്‍ കുളം പുറമേ നിന്ന്‍ കാണാനാകില്ല..അവിടേയ്ക്കുള്ള വഴി പോലും വ്യക്തമല്ല.ചുറ്റും വീടുകള്‍ നിറഞ്ഞു അമ്പലത്തിന്റെ തന്നെ സ്ഥലങ്ങള്‍ അന്യാധീനപ്പെട്ടുപോയി എന്നാണ് കേട്ടുകേള്‍വി..


തൃശ്ശൂരില്‍ തന്നെ പലയിടങ്ങളിലും ഈ കുളം ചേര്‍ന്ന സ്ഥലപ്പേരുകള്‍ ഉണ്ട്..പുന്നയൂര്‍ക്കുളം,കുന്ദംകുളം.ചങ്ങരംകുളം..അങ്ങിനെ പേരുകേട്ട കുളം ചേര്‍ന്ന സ്ഥലപ്പേരുകളും അത്ര കണ്ട്പേരു കേള്‍ക്കാത്ത..കൊറ്റന്‍ കുളം,കോതകുളം,പാറക്കുളം
രാമന്‍കുളം..പുതുക്കുളം അങ്ങിനെ അനവധി കുളം ചേര്‍ന്ന സ്ഥലപ്പേരുകള്‍ കണ്ടെത്താനാവും.

കുളങ്ങള്‍ക്ക് പല വിശുദ്ധിയും മുന്‍കാലങ്ങളില്‍ കല്‍പിച്ചുപോന്നിട്ടുണ്ട്.നാട്ടിലെ തന്നെ ഒരു കുളത്തിന് മുന്‍പില്‍ നിന്ന്‍  പ്രാര്‍ത്ഥിച്ചാല്‍ ആശിക്കുന്നത് നടക്കുമെന്ന ഒരു വിശ്വാസമുണ്ടായിരുന്നത്രേ!ഇന്നിപ്പോള്‍ അത്തരം വിശ്വാസങ്ങള്‍ക്ക് എന്ത് പ്രസക്തി?

തൃപ്രയാറിലെ ആറാട്ടുപുഴ പൂരം പുറപ്പാട് പ്രസിദ്ധമാണ്..ഗുരുവായൂരിലെ പോലെ അത്ര തിരക്കൊന്നും തൃപ്രയാറില്‍ ഉണ്ടാകാറില്ല.രണ്ടു പേരും ഒരാളുടെ തന്നെ രണ്ടവതാരമാണെങ്കിലും..ആളുകള്‍ക്ക് കൃഷ്ണനോടാണ് പ്രിയം..അതെന്താണെന്നറിയില്ല..മാനുഷികഭാവങ്ങളായ സംഗീതവും പ്രണയവും മറ്റു ലീലകളും കൃഷ്ണന്റെ കൈവശമുള്ളതുകൊണ്ടായിരിയ്ക്കാം അത്!
തൃപ്രയാറില്‍ തിരക്കേറുന്ന നാളുകളാണ്,ഏകാദശി...ആറാട്ടുപുഴ പൂരം പുറപ്പാട്..രാമായണമാസമായ കര്‍ക്കിടകം..ഇപ്പോള്‍ അവിടത്തേക്കാള്‍ തിരക്ക് തേവരുടെ ആശ്രിതരായ ചാത്തന്മാരുടെ അടുത്തും ഹനുമാനടുത്തുമാണ്..അല്ലെങ്കിലും കാര്യം നടക്കാന്‍ ആശ്രിതന്മാരെ അല്ലേ ആദ്യം പിടിക്കേണ്ടത്!

ഇതൊന്നും നമ്മുടെ വിഷയമല്ലല്ലോ..തൃപ്രയാറിന് ചുറ്റിലും അനവധി കുളങ്ങളുണ്ട്..ഈ കുളങ്ങളിലെല്ലാം തേവര്‍ നീരാട്ടു നടത്തും..കൂടെ ഭക്തജനങ്ങളും..എത്ര കുളങ്ങളിലാണ് നീരാട്ട് നടത്തുക എന്നെനിക്ക് നിശ്ചയമില്ല..പക്ഷേ എനിക്കറിയാവുന്ന പല കുളങ്ങളുടേയും സ്ഥിതി വളരെ മോശമാണ്.തേവര്‍ നീരാട്ടിനെത്തുമ്പോളേയ്ക്കും കുളങ്ങള്‍ വറ്റി വരണ്ടിട്ടുണ്ടാകും പിന്നെ ഒരു കൊച്ചുകുഴി കുത്തി അതിലാണ് നീരാട്ട് കണ്ടാലറയ്ക്കുന്ന വെള്ളത്തില്‍ തേവരും പരിവാരവും ആറാട്ട് നടത്തുന്നത് സങ്കടം തന്നെ..അത് കാണേണ്ട ഒരാളും കാണുന്നില്ല
എന്നത് അതിലും ദുഃഖകരമാണ്!ഇപ്പോളാണെങ്കില്‍ കുളങ്ങള്‍ മാലിന്യങ്ങള്‍ തള്ളാനുള്ള ഒരു സ്ഥലം എന്ന തോന്നലും ഉണ്ട് ആളുകള്‍ക്ക്..അല്ലെങ്കില്‍ വേറെ എങ്ങും ഒഴുകിപോകാനില്ലാത്തതുകൊണ്ട് അവിടേയ്ക്ക് ഒഴുകി എത്തുകയും ചെയ്യും.

ഇതു പറഞ്ഞുവന്നത് രസകരമായ ഒരു കാര്യം പറയാനാണ്.തേവര്‍ നീരാടുന്ന "കുറുക്കന്‍ കുളം" എന്നൊരു കുളം നാട്ടിക എസ്.എന്‍ കോളേജ് മൈതാനത്തിന് സമീപം ഉണ്ട്.അവിടെ തേവര്‍ നീരാട്ടിനെത്തുമ്പോള്‍ ഭക്തര്‍ പരസ്പരം "കുറുക്കാ" എന്ന്‍ വിളിക്കും പോലും.എന്റെ അമ്മൂമ്മയുടെ കഥകളില്‍ നിന്നുള്ള വിവരമാണ്..ഞാന്‍ നേരിട്ട് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.

ഇപ്പോഴും പഴയ കാരണവന്മാര്‍ ഓരോ കുളങ്ങളുടെ പേരു വെച്ചാണ് ഓരോ പ്രദേശത്തെ വിളിക്കുന്നത്..ആ കുളമെല്ലാം നികന്നു പോയിട്ട് 20-25 വര്‍ഷമായി എങ്കിലും അവരതുപറഞ്ഞേ വിളിക്കൂ..ഗ്രാമത്തിന്റെ നന്മ മറഞ്ഞതിനൊപ്പം കുളങ്ങളും മറഞ്ഞു..നമ്മള്‍ നീന്തിത്തുടിച്ച.വരാലുകള്‍ കൂടെ നൃത്തം വെച്ച കുളങ്ങള്‍..പാടശേഖരങ്ങള്‍ വറ്റുമ്പോള്‍ മത്സ്യങ്ങള്‍ക്ക് അഭയസ്ഥാനമായിരുന്ന കുളങ്ങള്‍..അവയൊന്നും ബാക്കിയില്ല..കൂടെ അമൂല്യമായ മത്സ്യസമ്പത്തും.ഇനി ആ ഒരു സംസ്കൃതി തിരിച്ചുവരില്ല..എന്ന നഷ്ടബോധം മാത്രം ബാക്കി..


കുളങ്ങളുടെ സംരക്ഷണത്തെപ്പറ്റി പറയാതിരിക്കാനാകില്ലല്ലോ.നിയമങ്ങളേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ഇത്തരം പൊതുക്കുളങ്ങളുടെ സംരക്ഷണം തന്നെ.വിശുദ്ധി നിറഞ്ഞ കുളങ്ങള്‍ നിലനില്‍ക്കട്ടെ!..നമുക്ക് വേണ്ടി..നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി..

ഈ കുളപുരാണം ഇഷ്ടപ്പെട്ടുകാണുമെന്ന്‍ കരുതുന്നു..ഓരോ സ്ഥലപ്പേരിനും ഓരോരോ കഥകള്‍ പറയാനുണ്ടാകും എന്നെ സഹായിച്ചത് വി.വി.കെ വാലത്തിന്റെ സ്ഥലനാമചരിത്രം എന്ന പുസ്തകമാണ്.നമ്മുടെ സാഹിത്യ അക്കാദമി ആണ് പ്രസാധകര്‍..കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ വാങ്ങിവായിക്കുമല്ലോ?ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകം പുസ്തകം ഉണ്ട്.നിങ്ങളുടെ സ്ഥലപ്പേരിനെപ്പറ്റിയും ഉള്ള കഥകള്‍ ഇവിടെ പങ്കു വെയ്ക്കുമല്ലോ?

Thursday, 6 January 2011

തൊഴിലാളിസത്തിലെ അസാധാരണിസങ്ങള്‍!

തൊഴിലാളിസത്തിലെ അസാധാരണിസങ്ങള്‍!

മാതൃഭൂമി ദിനപത്രത്തില്‍ കുറച്ചുദിവസങ്ങളായി നോക്കുകൂലിയെ കുറിച്ചുള്ള ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു.അതു വായിച്ചപ്പോള്‍ എന്റെ അനുഭവങ്ങളും മറ്റുള്ളവര്‍ വളരെ വേദനയോടെ പറഞ്ഞ അനുഭവങ്ങളും പങ്കു വെയ്ക്കണമെന്ന്‍ തോന്നിയത്.ഇന്നലെയാരോ ചെയ്തൊരാനാചാരം ഇന്നത്തെ ആചാരമാകുക എന്ന രീതിയില്‍ പടര്‍ന്നു പിടിച്ച ഒരു കാന്‍സര്‍ ആയി ഈ തൊഴിലാളിസത്തിന്റെ
 ആധിക്യം അനുഭവപ്പെടുന്നു.അധികാരങ്ങളെ കുറിച്ച് വളരെ വാചാലമായി സംസാരിക്കുകയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് മൗനം പാലിക്കുകയും ചെയ്യുന്ന ഒരു തൊഴില്‍ സമൂഹം നിലനില്‍ക്കുന്നു എന്നത് തന്നെയാണ് കേരളത്തിന്റെ ശാപം എന്നേ ഏത് നിഷ്പക്ഷമതിയ്ക്കും പറയാനാകൂ.അടിമയെ പോലെ പണിയെടുക്കുന്ന ഗള്‍ഫ് പ്രവാസികളെ ബൂര്‍ഷ്വകള്‍ എന്ന പേര്‍ വിളിച്ച് ആക്ഷേപിക്കാനും അവരെ പരമാവധി ചൂഷണം ചെയ്യാനും ഇക്കൂട്ടര്‍ മടി കാണിച്ചിട്ടില്ല.

ഇനി അനുഭവങ്ങളിലേക്ക്


ആറാംക്ലാസുകാരന്റെ ഓര്‍മ്മയില്‍ നിന്ന്‍-

എന്റെ മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് മേലെ ആയിട്ടുണ്ട്.അവരുടെ വീട്ടിലേക്ക് വിറക് കൊണ്ടു പോകാനായി കര്‍ഷകതൊഴിലാളികളായ അച്ഛനമ്മമാരും വലിയച്ഛനും വലിയമ്മയും കുട്ടികളായ ഞങ്ങളും ചേര്‍ന്ന്‍ അണ്ണാച്ചികളെകൊണ്ട് കീറിയിട്ട കശുമാവിന്‍ വിറക് കുറച്ചുള്‍വശത്തുള്ള സ്ഥലത്തുനിന്നുംചുമന്നും തള്ളുവണ്ടിയിലുമായി റോഡരികില്‍ കൊണ്ടുവന്നിട്ടു.‍അവിടെ അച്ഛന്റെ പരിചയക്കാരനായ ടെമ്പോഡ്രൈവറുടെ ടെമ്പോയില്‍ വിറകടുക്കിവെച്ചതും ഞങ്ങള്‍ തന്നെ!..അതടുക്കികെട്ടിത്തീരുന്നതുവരെ പ്രശ്നമൊന്നുമുണ്ടായില്ല.അടുക്കിതീര്‍ന്നതും അതാ വരുന്നു.അട്ടിമറിക്കാരന്‍!..ചുമട്ട്തൊഴിലാളി..യൂണിയന്‍‌കാരന്‍ എന്നെല്ലാം നമ്മള്‍ സ്നേഹപൂര്‍വ്വവും തെല്ലു ഭയത്തോടും കൂടി വിളിക്കുന്ന കൂട്ടത്തിലെ ഒരു തടിമാടന്‍ ചേട്ടായി..

"ആരു പറഞ്ഞു ഇത് ലോഡ് ചെയ്യാന്‍?"

"ഞങ്ങളുടെ മുതല്‍ അടുക്കാന്‍ തന്നോട് ചോദിക്കണോ?" അച്ഛന്‍!

"ഇതിവിടുന്ന്‍ നീങ്ങില്ല..ഞങ്ങള്‍ക്കുള്ള പൈസ തരണം.ഇത് ഞങ്ങളുടെ ജോലി ആണ്.."

"നിങ്ങള്‍ക്കുള്ള ജോലിയോ?ഇതു ഞങ്ങളുടെ മുതല്‍ ഞങ്ങള്‍ കയറ്റുന്നു..അതിന് എവിടേയും ഒരു നിയമതടസ്സവുമില്ല.നിനക്കിതിന് പൈസ തരുന്ന പ്രശ്നവുമില്ല."

"എന്നാല്‍ താനിത് കൊണ്ടുപോകുന്നതൊന്നു കാണണമല്ലോ?!"ഭീഷണി വണ്ടിക്കാരനോടും നടത്തി

"നിനക്ക് ഞങ്ങള്‍ വെച്ചിട്ടുണ്ട്.ഞങ്ങളെ വിളിക്കാതെ ഇതു ലോഡ് ചെയ്യിക്കാന്‍ നിന്നോടാരു പറഞ്ഞു?"

"ഇവര്‍ പാവങ്ങളാണ് ചേട്ടാ..കൂലിപ്പണിക്കാര്‍..അവരോടും വാങ്ങണോ ചേട്ടാ കൂലി? അതും പണി എടുക്കാതെ?"

വണ്ടിക്കാരന്‍ ഞങ്ങള്‍ക്ക് വേണ്ടി വക്കാലത്തു നടത്തിനോക്കി.
"നീ അധികം വര്‍ത്തമാനമൊന്നും പറയേണ്ട..ഞങ്ങളുടെ കൂലി വാങ്ങിച്ചുതരാന്‍ നോക്ക്..നിനക്കിനിയുമിവിടെ വണ്ടി കൊണ്ടുവരണം.അതു മറക്കേണ്ട.."ഭീഷണി കനത്തു.

ഗതി കെട്ട വണ്ടിക്കാരന്‍ അച്ഛനോട് പറഞ്ഞു."കൊടുക്കാനുള്ളത് കൊടുത്തവസാനിപ്പിക്ക് ചേട്ടാ..അവര്‍ പറയുന്നതേ ഈ നാട്ടില്‍ നടക്കൂ.."

"അതിന് ഞാന്‍ രണ്ടാമത് ജനിക്കണം.ഇത് കൊണ്ടുപോകാന്‍ തടസ്സം നിന്നാല്‍ ഒന്നുകില്‍ ഇവന്‍ ചാകും അല്ലെങ്കില്‍ ഞാന്‍ ചാകും..ഏതെങ്കിലും ഒന്ന്‍ നടക്കും."
ഞങ്ങള്‍ കുട്ടികള്‍ പകച്ചു നില്‍ക്കുകയാണ്.വലിയച്ഛനും മറ്റുള്ളവര്‍ക്കും പ്രശ്നം പണം കൊടുത്തൊതുക്കാം എന്ന നിലപാടായിരുന്നു.പക്ഷേ അച്ഛന്‍ ഉറച്ച നിലപാടില്‍ തന്നെ നിന്നു.ഒടുക്കം നേതാക്കളെത്തി.അച്ഛന്റെ നിലപാടില്‍ ഒരു മാറ്റവും വന്നില്ല.നേതാക്കള്‍ക്ക് യൂണിയന്‍‌കാരുടെ നിലപാടില്‍ ന്യായമൊന്നും കണ്ടെത്താനായില്ല.
ഒരു മണിക്കൂര്‍ വൈകി വണ്ടി എടുത്തുകൊണ്ടുപോകാന്‍ സമ്മതിച്ചു,അപ്പോളാണ് ഞങ്ങള്‍ കുട്ടികള്‍ക്ക് ശ്വാസം നേരെ വീണത്.അത്രയ്ക്കധികം വാഗ്വാദവും സംഘര്‍ഷവും അവിടെ ഉണ്ടായി..


സഹോദരിയുടെ വിവാഹാവശ്യത്തിന് പച്ചക്കറി വാങ്ങാന്‍ തൃശ്ശൂര്‍ മാര്‍ക്കറ്റില്‍ പോയതാണ് കാരണവന്മാര്‍.ബസ് കയറാന്‍ സാധങ്ങളും ചുമന്ന്‍ പോകുമ്പോള്‍ ഒരാള്‍ കൂടെ സഹായത്തിനുവന്നു.ഏറ്റവും ചെറിയൊരു പഴക്കുലയാണ് ആ മാന്യദേഹം ചുമന്നത്!ചാക്കൊന്നിനു കണക്കാക്കി മറ്റുള്ളവര്‍ ചുമന്നതിനും കൂടിയുള്ള കൂലി വാങ്ങിച്ചു..ആ മാന്യതൊഴിലാളി!

ഞങ്ങള്‍ പണക്കാരൊന്നുമല്ലായിരുന്നു ഇന്നുമല്ല.അന്നന്ന്‍ ജീവിച്ചുപോകാനുള്ള വകയുണ്ടാക്കുന്നുവെന്നേയുള്ളൂ..പ്രവാസം തരുന്ന നേരിയ സുഭിക്ഷത ഇന്നുണ്ടെന്ന വ്യത്യാസമേ ഉള്ളൂ.പശുവളര്‍ത്തല്‍ അന്ന്‍ വരുമാനമായിരുന്നു.പശുവിനുള്ള വൈക്കോല്‍ കൊയ്തു കഴിഞ്ഞ കോള്‍പ്പടവുകളില്‍ നിന്ന്‍ കൊണ്ടുവരും.അത് ടെമ്പോയില്‍ നിന്ന്‍ ഇറക്കികഴിയുന്നതുവരെ നോക്കിനിന്ന്‍ പണത്തിനായി വരിക എന്നതാണവരുടെ രീതി.പലവട്ടം കശപിശകള്‍ നടന്നിട്ടുണ്ട്.
ഒരിക്കലും അവര്‍ക്ക് വിട്ടുവീഴ്ച ചെയ്തിട്ടില്ല.ട്രാക്റ്ററില്‍ കൊണ്ടുവന്നു തനിയെ തട്ടി ഇട്ടാലും കൊടുക്കണം അവര്‍ക്ക് നോക്കുകൂലി.എങ്കിലും പലപ്പോളും അച്ഛന്റെ പിടിവാശികള്‍ ജയിച്ചിരുന്നു.

ഒരിക്കല്‍ റോഡ് ടാറിംഗ് പണിക്കായി കോണ്ട്രാക്റ്റര്‍ ഒരു ടീം ആളുകളെ കൊണ്ടു വന്നു.അതില്‍ തദ്ദേശീയര്‍ കുറച്ചു പേരേ ഉള്ളൂ! സ്വല്‍പം വൈദഗ്ദ്ധ്യം ഇത്തൊഴിലിലും ആവശ്യമാണ്.കാലത്തേ പണി തുടങ്ങി.വലിയൊരു കൂട്ടം ആളുകളവിടേക്ക് വന്നു.ഞങ്ങള്‍ ജോലി ചെയ്യാന്‍ തയ്യാറാണ് ഇന്നാട്ടുകാരല്ലാത്ത ആരും ഇവിടെ പണിയേണ്ട! എന്ന ഒച്ചപ്പാടുമായിട്ടാണ് വരവ്!
അത് തൊഴില്‍ ചെയ്യാനുള്ള ആവേശമായിരുന്നില്ലെന്ന്‍ വ്യക്തം!കോണ്‍‌ട്രാക്റ്ററെ ഭീഷണിപ്പെടുത്തി പണം പിടുങ്ങുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം.ഒരു മെയ്യനങ്ങാതെ ഒരു തുക വാങ്ങി അവര്‍ പോയി.അറിയുക ഇത്തരത്തില്‍ ശല്യം ചെയ്യാതിരിക്കല്‍ കൂലിയും നമ്മുടെ നാട്ടിലുണ്ട്!നാട്ടിലെ റോഡുകള്‍ പൊട്ടിതകര്‍ന്നുപോകുന്നതില്‍ ഗുണമേന്മയില്ലായ്മയ്ക്ക് മുഖ്യപങ്കുണ്ട്.അതിന് എഞ്ചിനീയര്‍മാര്‍ക്ക് മുതല്‍ തൊഴിലാളിക്കും തൊഴിലാളിനേതാവിനും കൊടുക്കേണ്ടി വരുന്ന കിമ്പളം പോലുള്ള ഇത്തരം തുകകളും കാരണമാകുന്നുണ്ട്!ഗുണമേന്മ ഉറപ്പുവരുത്താന്‍ ഒരു ഗവണ്മെന്റും തയ്യാറാകില്ല.കാരണം പല രാഷ്ട്രീയനേതാക്കളും കോണ്‍ട്രാക്റ്റ് പണി ചെയ്യുന്നവരാണ് എന്നതു തന്നെ.അല്ലെങ്കില്‍ അത്തരക്കാരുടെ രാഷ്ട്രീയബന്ധങ്ങള്‍!

കറ്റ കയറ്റുന്നതില്‍ തര്‍ക്കം പിടിച്ച് അതില്‍ മനം നൊന്ത് കര്‍ഷകര്‍ കൃഷി തന്നെ കുട്ടനാട്ടില്‍ നിര്‍ത്തിയ കഥ പറഞ്ഞുകേട്ടപ്പോള്‍ അത് വാസ്തവമെന്ന്‍ കരുതാനേ ന്യായമുള്ളു.പല കോണ്‍‌ട്രാക്റ്റര്‍മാരും ആലപ്പുഴ എന്ന്‍ കേള്‍ക്കുമ്പോള്‍ ഞെട്ടിവിറക്കുന്നത് 90-കളില്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നു അതെന്തുകൊണ്ടാണെന്ന്‍ നേരിട്ട് മനസ്സിലാക്കിയത് 1999-ല്‍ ആണ്.അത് ജില്ലാപഞ്ചായത്ത് കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോസ്റ്റ്ഫോര്‍ഡിന്റെ കീഴില്‍ ആലപ്പുഴയില്‍ വന്നപ്പോളായിരുന്നു.

അക്കഥ ഇങ്ങിനെ..

കാലത്തെതന്നെ യൂണിയന്റെ ആളുകള്‍ വന്നു തിരക്കി."ഇന്നു സിമന്റ് വരുമോ?"
"വരും.200 ബാഗ് വരുമെന്നാണ് പറഞ്ഞത്."

കഷ്ടകാലം അന്ന്‍ സപ്ലയര്‍ വിളിച്ചുപറഞ്ഞു 200 ബാഗ്  ഇന്ന്‍ തരാന്‍ നിര്‍വ്വാഹമില്ല.തല്‍ക്കാലം 50 ബാഗ് അയയ്ക്കാം പണി മുടങ്ങാതിരിക്കുമല്ലോ?

വന്നത് ഉച്ചതിരിഞ്ഞ് നാലുമണിയോടടുത്ത്.ഇനിയാണ് വിചിത്രമായ സംഗതി നടന്നത്.യൂണിയന്‍ തൊഴിലാളികള്‍ 50 ബാഗ് മാത്രമായി ഇറക്കില്ലത്രേ!
കാരണം വിചിത്രം!"ഞങ്ങള്‍ 200 ബാഗ് വരുമെന്ന്‍ കരുതി കാലത്ത് തൊട്ട് കാത്തിരിക്കയായിരുന്നു.നിങ്ങള്‍ വേറെ ആരെക്കൊണ്ടെങ്കിലും ഇറക്കിച്ചോളു."
ഭാഗ്യം ആന്ധ്രക്കാരായ തൊഴിലാളികളെകൊണ്ട് ഇറക്കിച്ചു.(എങ്കിലും ഒരു സുപ്രഭാതത്തില്‍ ഇവരെ ദുരൂഹമായി കാണാതായി.അതിന്റെ കാരണങ്ങള്‍ അജ്ഞാതം.കൂടെ അവിടെ ഉണ്ടായിരുന്ന ഇല‍ക്ട്രിക്ക് മോട്ടോറും കാണാതായി)

പിറ്റേ ദിവസം തൊഴിലാളി നേതാക്കളുടെ അഹങ്കാരത്തിന്റെ സ്വരം!ശ്രീ അച്യുതമേനോന്റെ സുമനസ്സും പ്രയത്നത്താലും ഉരുവാക്കപ്പെട്ട,കേരളത്തിലെ അനേകരുടെ ഭവനസ്വപ്നങ്ങള്‍ പൂവണിയിച്ച,മഹാനായ ലാറി ബെക്കറിന്റെ മഹനീയ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ, ശ്രീമാന്‍ ചന്ദ്രദത്തിനെ പോലുള്ളവര്‍ നെഞ്ചേറ്റി വളര്‍ത്തി കൊണ്ടുനടക്കുന്ന സ്ഥാപനമാണ് കോസ്റ്റ് ഫോര്‍ഡ്!
അതിനെ പറ്റി തൊഴിലാളി നേതാവിന്റെ കമന്റ് ഇങ്ങിനെ"ഈ കോസ്റ്റ് ഫോര്‍ഡ് എന്ന പേരുണ്ടല്ലോ..അതു തന്നെ ഞങ്ങള്‍ ഇല്ലാതാക്കും"
എന്താണ് ഈ സുഹൃത്തിന്റെ സാമൂഹ്യബോധം?

അവിടെ നിര്‍മ്മാണത്തിനും യൂണിയനാണ്.കരാര്‍ പണിക്കേ താല്‍പര്യമുള്ളൂ എന്നു മാത്രം.കോണ്‍ക്രീറ്റിടാന്‍ ചാക്കൊന്നിന് എന്ന നിലയില്‍ കരാറെടുക്കും.മെറ്റല്‍ കുറവ്..മണല്‍ കൂടുതല്‍..സിമന്റ് കൂടുതല്‍..വെള്ളം കൂടുതല്‍!കൂട്ട് അവര്‍ നിശ്ചയിക്കും.ബാഗിന്റെ എണ്ണം കൂട്ടണമല്ലോ?!ഇതെന്റെ അനുഭവം.
വീടു പണിയുന്ന ഓരോ സാധാരണക്കാരനും ഇതിന്റെ ഇരകളാണെന്നാണ് ഞാന്‍ പറഞ്ഞുകേട്ടത്!

തിരുവനന്തപുരത്തുള്ള ഒരു സുഹൃത്ത് പറഞ്ഞത് അവരുടെ വീട് പണി ഏറ്റെടുത്ത കോണ്‍‌‌ട്രാക്റ്റര്‍ അയാളുടെ സാധനങ്ങള്‍ ചുമട്ടുതൊഴിലാളികളിറക്കാതിരിക്കാന്‍(ഇറക്കിയാല്‍ അത് അവര്‍ നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം) നല്ലൊരു തുക അവര്‍ക്ക് കൊടുത്തത്രേ!

ഇനി നമ്മുടെ നാട്ടില്‍ വരേണ്ടി വന്ന ചില അണ്ണാച്ചിമാര്‍ പറഞ്ഞ കഥകളാവട്ടെ.

ആട്ടിന്‍‌കാഷ്ഠം വളമായി ചാക്കുകളില്‍ വിതരണം ചെയ്യാനെത്തിയതാണ് അണ്ണന്‍.കൃത്യമായ ഇടമെന്നില്ല.ചില കേന്ദ്രങ്ങളുണ്ട്.അവിടെ ചെന്നാല്‍ കാര്യം സാധിക്കാം.പക്ഷേ അട്ടിമറിക്കാര്‍ പറഞ്ഞ കൂലി ആട്ടിന്‍‌കാഷ്ഠം ഒരു ചാക്കിന്റെ വിലയേക്കാള്‍ കൂടുതലായിരുന്നത്രെ!ഒടുക്കം കശപിശക്കൊടുവില്‍ ഒരിടത്ത് തന്നെ ഇറക്കിവെച്ച് കിട്ടിയ വിലയ്ക്ക് വിറ്റു തുലച്ച് ഇനി കേരളത്തിലേക്ക് ലോഡ് കൊണ്ടു പോകില്ലെന്ന്‍ അണ്ണാച്ചി ശപഥമെടുത്തത്രേ!

ഇതൊരുപാട് പഴയ കഥയാണ്.അണ്ണന്‍ കോയമ്പത്തൂരില്‍ നിന്ന്‍ പാലക്കാടേക്ക് ഫിലിം പെട്ടി കൊണ്ടുകൊടുക്കലാണ് തൊഴില്‍.ഒരു പെട്ടിക്ക് 25 രൂപ കൂലി.അങ്ങിനെ പാലക്കാട് ബസ് സ്റ്റാന്റില്‍ വണ്ടിയിറങ്ങിയ അണ്ണനെ യൂണിയന്‍‌കാര്‍ വളഞ്ഞു.പെട്ടി തങ്ങളെടുക്കുമെന്ന്‍ യൂണിയന്‍‌കാര്‍!പറ്റില്ലെന്ന്‍ അണ്ണനും.കാരണം അണ്ണന് ആകെ അതില്‍ കിട്ടുന്ന തുകയാണത്രേ മാന്യന്മാര്‍ കൂലിയായി ചോദിച്ചത്!ഒടുക്കം പോലീസ് സ്റ്റേഷനിലെത്തി..പോലീസുകാര്‍ പണം കൊടുത്ത് ഒഴിവാക്കാന്‍ അണ്ണനെ നിര്‍ബന്ധിച്ചത്രേ!അണ്ണന്‍ ഒരു പൊടിക്ക് സമ്മതിച്ചുകൊടുത്തില്ല..കാരണം തനിക്ക് ആകെകിട്ടുന്നത് അവര്‍ക്ക് കൊടുക്കാനാകില്ല എന്ന കാഴ്ച്ചപ്പാട് തന്നെ.ഒടുക്കം അണ്ണനെ പോലീസ് കാവലില്‍ തിയറ്ററില്‍ കൊണ്ടുവിട്ടു പ്രശ്നം അവസാനിപ്പിച്ചുപോലും!

സാധാരണക്കാരായ ആളുകള്‍ എങ്ങിനെ ഒരു ചുമട്ട്തൊഴിലാളിക്ക് തൊഴിലുടമയാകും?അതിലെ യുക്തി എനിക്കിതുവരെ മനസ്സിലായിട്ടില്ല.ഒരു വന്‍‌കിടമുതലാളിയോടെന്ന പോലെ ഒരു സാധാരണക്കാരനെ ചൂഷണം ചെയ്യാന്‍ എങ്ങിനെ ഇവര്‍ക്ക് സാധിക്കുന്നു?അതിനുള്ള അധികാരം കൊടുക്കുന്നതാണോ തൊഴിലാളിസ്നേഹം?അപ്പോള്‍ ഇവരെയിങ്ങനെ കയറൂരിവിടുന്ന ഭരണാധിപന്മാര്‍ക്ക് സാധാരണക്കാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചൊന്നും പറയാനില്ലേ?
നമ്മുടെ മുതല്‍ നമുക്ക് തന്നെ കൊണ്ടുപോകാവുന്ന അവസ്ഥ സംജാതമായേ പറ്റൂ.അതിനുവേണ്ടി ആന്റണിസര്‍ക്കാര്‍ ഒരു നിയമം പാസാക്കി.അതിനെതിരെ ചുമട്ടുതൊഴിലാളികള്‍ക്കൊപ്പം നിരത്തിലിറങ്ങിയ പലര്‍ക്കും അവരുടെ ചെയ്തികളോട് ഒരു താല്‍പര്യവുമില്ലായിരുന്നു എന്നതാണ് വാസ്തവം.പാര്‍ട്ടി പറയുന്നു ഞങ്ങള്‍ ചെയ്യുന്നു എന്ന മറുമൊഴിയാണ് പലരില്‍ നിന്നുമുണ്ടായത്.

ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് നിസ്സാരവരുമാനക്കാരായ പലരുടേയും വീടുനിര്‍മ്മാണത്തിന്റെ പുരോഗതി വിലയിരുത്താന്‍ പോകണമായിരുന്നു.അപ്പോള്‍ അവര്‍ക്കും പറയാനുണ്ട് കഥകള്‍.സിമന്റ്കട്ടകള്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചതിന്റേയും തങ്ങളില്‍ നിന്ന്‍ അമിതകൂലി ഈടാക്കിയതിനേയും പറ്റി.സമൂഹത്തിലെ ചൂഷിതവിഭാഗമെന്ന്‍ വിളിക്കപ്പെടുന്ന ഒരു വിഭാഗം തന്നെ മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന നിരാശാജനകമായ കാഴ്ചയാണ് ഇന്ന്‍ നിലവിലുള്ളത്.ഇതിനൊരറുതി
 വരുത്തുക തന്നെ വേണം.

ഇന്ന്‍ ചുമട്ടുതൊഴിലാളികളില്‍ പലരും പണം പലിശയ്ക്ക് കൊടുക്കുന്നവര്‍ കൂടെയാണ്.ഒരു കാലത്ത് ആരെയെങ്കിലും തല്ലാനും കൊല്ലാനും തങ്ങളുടെ ഗുണ്ടാപടയായി ഈ വിഭാഗത്തെ നിലനിര്‍ത്തിയത് നമ്മുടെ രാഷ്ട്രീയവരേണ്യവര്‍ഗ്ഗം തന്നെയാണ്.ഈയിടെ അതിനൊരു മാറ്റമുണ്ട്.അനേകായിരം ക്വട്ടേഷന്‍ സംഘങ്ങളെ തന്നെ അവര്‍ വളര്‍ത്തിയെടുത്തിരിയ്ക്കുന്നു!അപ്പോള്‍ ഈ സംഘത്തിനോട്
താല്‍പര്യം കുറഞ്ഞതാണ്.വട്ടിപലിശക്കാര്‍ക്കെതിരേയും ചൂഷകര്‍ക്കെതിരേയും സമരം ചെയ്തവരുടെ പിന്മുറക്കാര്‍ പലിശക്കാരും പലരുടെ ആത്മഹത്യകള്‍ക്ക് കാരണക്കാരാകുന്നതും കേരളത്തിലിന്ന്‍ പുതുമയല്ല.അത് തന്നെയാണ് മിക്കവാറും വിപ്ലവപാര്‍ട്ടികളുടേയും അപചയത്തിനും കാരണം.

കൊച്ചി തുറമുഖത്തെ തൊഴിലാളികളുടെ അവകാശബോധം അധികരിച്ച് ഏതാണ്ടെല്ലാവരും തൂത്തുക്കുടി തേടിപോകുന്നത് ആരും അറിയാതെയല്ല.താനിരിക്കുന്ന കൊമ്പ് താന്‍ തന്നെ വെട്ടുകയാണെന്ന ബോധം പലര്‍ക്കുമില്ല.താല്‍ക്കാലികലാഭങ്ങള്‍ ചിലപ്പോള്‍ കണ്ടേക്കാം.പക്ഷേ നഷ്ടങ്ങള്‍ സംഭവിക്കുന്നത് നമുക്ക് തന്നെയാണ്.

മിക്കവാറും തൊഴിലുകള്‍ ലക്ഷങ്ങളുടെ വിലയ്ക്കാണ് കൊടുക്കപ്പെടുന്നത്!വലിയ മാര്‍ക്കറ്റുകളിലെ തൊഴിലിന് കൂടുതല്‍ കൊടുക്കണം.ഇതെല്ലാം മുതലാക്കാനായിരിയ്ക്കണം ഇത്തരം പിടിച്ചുപറികള്‍ക്ക് ഇവരെ പ്രേരിപ്പിക്കുന്നത്!ഇത്തരം ദുഷ്പ്രവണതകളെ നിര്‍ത്തലാക്കേണ്ടത് അവശ്യം തന്നെയാണ്.പക്ഷേ പൂച്ചയ്ക്കാര് മണി കെട്ടും?!

തൊഴിലാളികളുടെ അമിതാവകാശബോധങ്ങള്‍ കൊണ്ട് നശിച്ചുപോയ പല സ്ഥാപങ്ങളുമുണ്ട്.പല പ്രതികൂലസാഹചര്യങ്ങളേയും നേരിട്ടുകൊണ്ട് മുന്നോട്ട്പോകുന്ന തൊഴിലുടമകള്‍ക്ക് ഇരുട്ടടി ആയികൊണ്ടായിരിയ്ക്കും തൊഴില്‍ സമരം.അത് വേണ്ടെന്ന്‍ ഞാന്‍ പറയുന്നില്ല.എന്റൊരു സുഹൃത്ത് പറഞ്ഞ കഥയിങ്ങനെ..

ഒരു വിധം കുഴപ്പമില്ലാത്ത ശമ്പളം കിട്ടുന്ന ഒരു കോട്സ് മില്ലില്‍ തൊഴിലാളികള്‍ സമരം ചെയ്തു.സമരം ആവേശം മൂത്ത് മെഷീനറിക്കുള്ളില്‍ ഉപ്പ്..തവിട് തുടങ്ങിയവ നിറച്ചത്രേ!..കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കമ്പനി തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു.പക്ഷേ മെഷീനറികള്‍ പലതും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചില്ല.അതങ്ങിനെ അടച്ചുപൂട്ടുകയും ചെയ്തു.

തൊഴില്‍ നഷടപ്പെട്ടവരില്‍ ചിലരൊക്കെ ആത്മഹത്യ ചെയ്തു.അല്ലെങ്കിലും ആത്മഹത്യാപരമായ നിലപാടുകളെടുക്കാനും ആത്മഹത്യ ചെയ്യാനുമാണല്ലോ നമ്മള്‍ മലയാളികള്‍ക്ക് താല്‍പര്യം കൂടുതല്‍!നാട്ടില്‍ തൊഴിലിടങ്ങളില്ലാതാകും. കൃഷിയിടങ്ങളില്ലാതാകും കൃഷിതൊഴിലുകളില്ലാതാകും.എല്ലാം നശിച്ചുതീരുന്നതുവരെ ആരുമൊന്നുമറിയാതെ പോയതാണോ?

ഗള്‍ഫെന്ന പണം കായ്ക്കുന്നിടമില്ലാതായാല്‍ നമ്മള്‍ കേരളീയര്‍ എങ്ങിനെ ജീവിക്കും?എല്ലാം പണം കൊടുത്തുവാങ്ങുന്ന വെറും ഉപഭോക്താക്കളായി മാറിയ നമ്മള്‍ക്ക് എന്ത് തൊഴിലാണ് കേരളത്തില്‍ ബാക്കിയുള്ളത്?

നാടേ ഉണരുക എന്നാഹ്വാനം ചെയ്തിട്ടും കാര്യമൊന്നുമില്ല.നമ്മള്‍ ഉറങ്ങിയപ്പോള്‍ അല്ലെങ്കില്‍ ഉറക്കം നടിച്ചപ്പോള്‍ കിട്ടാനുള്ളതില്‍ ഏതാണ്ട് മുഴുവന്‍ പങ്കും മറ്റുള്ളോര്‍ കൊണ്ടുപോയി!നാടേ ലജ്ജിക്കുക!

സുമേഷ്(SRK)






.